Thursday, April 14, 2011

Vishu

         കൊന്നപ്പൂ കൈന്നീട്ടമൊരുക്കി വിഷു വേല

                    നാട്ടുവഴികളെ പോന്നണിയിച്ചു  കൊണ്ട് കര്‍ണികാരം പൂത്തു തളിര്‍ത്തു....വിഷു വേലയുടെ വരവറിയിക്കാന്‍ പുള്ളുവ വീണകള്‍ പാടാന്‍ തുടങ്ങി...ഉര്‍വരത  ആരാധനക്ക് സമയമായെന്ന് പറഞ്ഞു കര്‍ഷകരെ വിളിച്ചു ഉണര്‍ത്താന്‍ വിത്തും കൈകൊട്ടും പാടി ഉത്തരായനക്കിളി ചിലച്ചു...കൊടിയ വേനലിന്റെ മൂര്‍ദ്ധന്യത്തിലും വരാനിരിക്കുന്ന ഒരു നല്ല പുതു വര്‍ഷത്തെ കണി കണ്ടുണരാന്‍ വിഷുക്കണി ഒരുക്കാന്‍ സമയമായി...

                  "എന്ന് ഞാന്‍ കണ്ടൊരു നല്‍കണി തന്നെയും -
                   എന്നുമെയിന്നുമകപ്പെടേണം "
                                  
                         കാര്‍ഷിക കേരളത്തിന്റെ ആണ്ടു പിറപ്പാനു വിഷു.മനുഷ്യനും പ്രകൃതിയും തമ്മിലുള്ള  അഭേദ്യമായ ബന്ധമാണ് ഇതിലൂടെ വ്യക്തമാകുന്നത്.സൂര്യന്‍ മീനം രാശിയില്‍ നിന്നും മേടം രാസിയിലെക്ക് കടക്കുന്ന ദിവസമാണ് വിഷു.അന്ന് രാപ്പകലുകള്‍ സമ ദൈര്ഖ്യത്തില്‍ വരും.സൂര്യന്‍ നേരെ കിഴക്കുദിക്കും.സൂര്യ ചന്ദ്രന്മാരുടെ തുല്യതയുള്ള ദിവസമാണ് വിഷു.വിഷു എന്നാ വാക്കിന് തുല്യതയോട് കൂടിയത് എന്നാണ് അര്‍ഥം.സൂര്യന്‍ ഭൂമധ്യ രേഖക്ക് നേരെ മുകളില്‍ വരുന്ന ദിവസമാണ് വിഷു.സൂര്യനോടൊപ്പം  എല്ലാ ഗ്രഹങ്ങളും നക്ഷത്രങ്ങളും മേടരാസിയില്‍ പ്രവേശിച്ചു ചക്രവാളത്തിനു മുകളില്‍ നില കൊള്ളുന്നു.സൂര്യന്‍ വിഷുവ ബിന്ദുവിനെ (സമബിന്ദു) മാറി കടക്കുന്ന ദിവസമാണ് സംക്രമം.സൂര്യന്‍ ഉച്ചരാസിയിലേക് പ്രവേശിക്കുന്ന ദിവസമാണ് പുതു വര്‍ഷമെന്നാണ് ജ്യോതിഷ ഗണന.
                         സംക്രമം കഴിഞ്ഞ ശേഷം ഉച്ച രാശിയില്‍ ഉദിക്കുന്ന ആദ്യത്തെ സൂര്യ രശ്മി വന്നു വീഴുന്നിടം സ്വര്‍ണ വര്‍ണമാകുന്നു എന്നാണ് വിശ്വാസം.കൊന്നപ്പൂ സ്വര്‍ണ വര്‍ണമയതും  അങ്ങനെയാണത്രേ.വിഷു ദിനത്തിലെ ആദ്യത്തെ സൂര്യ രശ്മി ശ്രീ ഗുരുവായൂരപ്പന്‍റെ കാല്കലെക്കാന് പതിക്കുന്നത് എന്നാണ് കേരളീയ വിശ്വാസം.ഈ രശ്മി കാര്‍ഷിക വൃത്തിക്കും നല്ലതാണ്.

                        മുളപൊട്ടാന്‍ നോമ്പ് നോറ്റിരിക്കുന്ന വിത്തുകള്‍ക്ക് ഇതള്‍ വിരിയും കാലമാണ്,മേട നിലാവ് പൂത്തിരി കത്തിക്കുന്ന വിഷുക്കാലം.പ്രകൃതിയുടെ ഭവ ഭേദങ്ങള്‍ക്കനുസരിച്ചാണ് കേരളത്തിലെ കാര്‍ഷിക വൃത്തിയുടെ താളഗതി.വിഷുവിനു മുന്പ് എത്തുന്ന വേനല്‍ മഴയില്‍ മണ്ണ് കിലചിടും.വിഷു കഴിഞ്ഞു വിത്തിറക്കി പണി തുടങ്ങും.പുതു മണ്ണില്‍ വിയര്‍പ്പിന്‍റെ മുത്തുമണികള്‍ വീണുടയും.കന്നിമാസം വരെ കഠിന അദ്ദ്വാനം.കാര്‍ഷിക സംസ്കാരമാണ് ഞാറ്റുവേല.സൂര്യന്‍ നേരെ കിഴക്കുദിക്കുന്ന പത്താം ഉദയത്തിനു വിത്ത്‌ വിതച്ചാല്‍ ചതി പറ്റില്ലെന്നാണ് നാട്ടറിവ്.പത്തു വിളകള്‍ വിതക്കണം എന്നാണ് ചൊല്ല്.മേടമാസത്തില്‍ മണ്ണിനു അമ്ലത്വവും ലവണആംസവും  ക്രമീകരിക്കനാകും അത്രേ.ചിലയിടങ്ങളില്‍ കാച്ചില്‍,ചേമ്പ്,ചേന തുടങ്ങിയ കിഴങ്ങ് വര്‍ഗങ്ങള്‍ ആണ് മേടം പത്തിന് കൃഷി ചെയ്യുക.പണ്ട് കാലത്ത് മേടമാസ കൃഷിക്കായി ജന്മിമാര്‍ അടിയാളന്‍ മാര്‍ക്ക് നെല്ലോ തേങ്ങയോ ഒക്കെ നല്‍കും.വിഷു ദിനത്തില്‍ മുന്‍ വര്‍ഷത്തെ വിളവെടുപ്പിന്റെ ഫലം ജന്മിക്കു അവര്‍ കാഴ്ച വക്കുകയും ചെയ്യും.

                        ഉര്‍വരതയുമായി ബന്ധപ്പെട്ട വിഷു ദിനം പ്രകൃതീസ്വരി പൂജക്കുള്ള ദിവസം കൂടിയാണ്.ചിലയിടങ്ങളില്‍ മണ്ണിനെയും പണി ആയുധങ്ങളെയും ഈ ദിവസം പൂജിക്കും.പണ്ട് കാലം മുതലേ വിഷു ഫലം പറയാന്‍ എത്തുന്ന ജ്യോത്സ്യന്‍ പ്രവചിക്കുന്നത് 'എത്ര പറ വര്‍ഷം' എന്നാ ഉര്‍വരതാ ഫലമാണ്.ജ്യോതി ശാസ്ത്ര പരമായി വിലയിരുത്തുമ്പോള്‍ മലയാളികളുടെ സൂര്യോല്സവമാണ് വിഷു.

                         ദിവസത്തില്‍ ആദ്യം കാണുന്ന കാഴ്ചയുടെ ഫലം ദിവസം മുഴുവന്‍ ഉണ്ടാകും എന്നാ വിശ്വാസത്തെ അടിസ്ഥാനമാക്കിയാണ് വിഷു വര്‍ഷം തുടങ്ങുന്ന ദിനത്തില്‍ ദുര്‍ നിമിത്തങ്ങള്‍ കണ്ണില്‍ പെടാതിരിക്കാന്‍, ഐശ്വര്യത്തിന്റെയും സമ്പല്‍ സമ്രിദ്ധിയുടെയും നിറകണി ഒരുക്കി നമ്മള്‍ കണി കാണുന്നത്.നിറദീപങ്ങളുടെ നടുവില്‍ ശ്രീകൃഷ്ണ രൂപം വച്ച് ഓട്ടുരുളിയില്‍ ഉണക്കലരി ,കണിക്കൊന്ന ,കോടിമുണ്ട്,നാളികേരം,സ്വര്‍ണം,നെല്ല്,നാണയം,അഷ്ട മംഗല്യം,കണി വെള്ളരിക്ക,ഫല വര്‍ഗങ്ങള്‍,പച്ചക്കറികള്‍,പയര് വര്‍ഗങ്ങള്‍,വാല്‍ക്കണ്ണാടി,പുണ്യ ഗ്രന്ഥങ്ങള്‍,കിണ്ടി എന്നിവ വച്ചാണ് കണി ഒരുക്കുന്നത്.ചിലര്‍ കന്ന് കാലികളെയും കണി കാണിക്കും.പിന്നെ കണി വീടിനു ചുറ്റും കൊണ്ട് നടക്കും.ക്ഷേമ ഐശ്വര്യം നിറയാന്‍ വീട്ടിലെ മ്തിര്ന്നവരില്‍ നിന്നും കൈനീട്ടമായി കിട്ടുന്ന നാണയങ്ങള്‍ സ്വര്‍ണ നാണയമായി തീരുമെന്നാണ് വിശ്വാസം.വിഭവ സംരിദ്ധമായ വിഷു സദ്യ യാണ് പിന്നെ പ്രധാനം.വിഷുക്കഞ്ഞി,വിഷുക്കട്ട,വിഷുപ്പായാസം ഒക്കെ സ്ഥല ഭേദമനുസരിച്ച് ഒരുക്കുന്ന വിശേഷ ഇനങ്ങളാണ് .വിഷു സംക്രാന്തി മുതലേ കുട്ടികള്‍ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും വിഷുവിനെ എതിരേറ്റു തുടങ്ങും.
                    
                                 പുരാണങ്ങളില്‍ പറയുന്നത് പ്രകാരം ഹിരന്ന്യാക്ഷനു ഭൂമീ ദേവിയിലുണ്ടായ പുത്രനായ നരകാസുരനെ വധിക്കാന്‍ മഹാവിഷ്ണു നരസിംഹാവതാരമേടുക്കുകയും നരകാസുരനെ വധിക്കുകയും ചെയ്ത ദിവസമാണ് വിഷു. ചില സംസ്ഥാനങ്ങളില്‍ ശ്രീരാമന്‍ രാവണനെ വധിച്ച ദിനമായിട്ടാണ് വിഷു കൊണ്ടാടുന്നത്.ജൈനന്മാര്‍ക്ക് ദിഗംബര സങ്ങല്‍പ്പവുമായി ബന്ധപ്പെട്ടാണ് വിഷു പ്രധാന ദിനമാകുന്നത്.ശ്രീ ബുദ്ധനു ബോധോദയം ലഭിച്ചതും നിര്‍വനതിലയതും ഈ ദിനത്തിലാണെന്ന് ഒരു കൂട്ടര്‍ വിശ്വസിക്കുന്നു.

                               മേടം ഒന്ന് വരുന്ന ഏപ്രില്‍ 14 നാണു കേരളീയര്‍ വിഷു ആഘോഷിക്കുന്നത്.എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ പുതു വര്‍ഷരംബമെന്ന നിലയില്‍ വിഷു തുല്യമായ ആഘോഷങ്ങള്‍ ഏകദേശം ഈ സമയത്ത് നടക്കുന്നുണ്ട്.പഞ്ചാബില്‍ 'വൈശാഖി',ആസ്സാമില്‍ 'ബിഹു' ,ബംഗാളില്‍ 'നബവര്‍ഷ' ,കരനടകയില്‍ 'ബിസു',ഒറീസയില്‍ 'വിഷുവസംക്രന്തി',തമിഴ്നാട്ടില്‍ 'പുത്താണ്ടു',ആന്ദ്രയില്‍ ഉഗാദി',എന്നെ പേരുകളിലാണ് ഈ ആഘോഷങ്ങള്‍ അറിയപ്പെടുന്നത്.

                             കണ്ണിനെയും കരളിനെയും കുളിരണിയിച്ചു കൊണ്ട് നാട്ടുവഴികളില്‍ ആണ്ടില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന കനികൊന്നകള്‍ വിഷുക്കാലത്തിന്റെ മങ്ങലേറ്റു പോയ ഓര്‍മകളെ എന്നും തൊട്ടുണര്‍ത്തുന്നു.കാമദേവന്റെ ചങ്ങാതിയായ വസാന്തന്റെ ആഗമനം അറിയിച്ചുകൊണ്ട് പൂക്കുന്ന കണികൊന്നകള്‍ ആണ്ടു പിറവിയെ എതിരേല്‍ക്കുകയാണ്.വസന്തത്തിനു നാന്ദി കുറിച്ച് കൊണ്ട് പൂക്കുന്ന കര്നികാരത്തിന് കണക്കും പിഴക്കാറില്ല.

                                      'ഏതു ദൂസര സംഗല്‍പ്പത്തില്‍ വളര്‍ന്നാലും
                                        ഏതു യന്ത്ര വല്‍കൃത             
                                        ലോകത്തില്‍ പുണര്‍ന്നാലും 
                                        മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വെളിച്ചവും 
                                         മണവും മമതയും 
                                         ഇത്തിരി കൊന്ന പ്പൂവും '




http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=9088975&tabId=8&BV_ID=@@@

No comments:

Post a Comment